ഷിംല: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടർന്ന് ബിജെപി. ഉടൻ പ്രകടന പത്രിക പുറത്തിറക്കും. ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. ഷിംലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ് നദ്ദ. ഞായറാഴ്ച വിവിധ റാലികളിലും നദ്ദ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി ജയറാം താക്കൂർ 5 തവണ വിജയിച്ച സേരജ് മണ്ഡലത്തിൽ നിന്നുതന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബിജെപിക്കാണ് മേൽക്കൈ.

മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ അഭാവത്തിൽ ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ലെന്നതാണ് കോൺഗ്രസിന്റെ പ്രധാന വെല്ലുവിളി. വീരഭദ്രസിങ്ങിന്റെ ഭാര്യയും കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാസിങ്ങ് എംപിയാണ് സംസ്ഥാന കോൺഗ്രസിന്റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രചാരണം നയിക്കുന്നത്. അടുത്തയാഴ്ച എട്ട് റാലികളിൽ പ്രിയങ്ക പങ്കെടുക്കും.

സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 40 താര പ്രചാരകർ സംസ്ഥാനത്തെത്തും. പഞ്ചാബ് ഗുജറാത്ത് മോഡൽ വാഗ്ദാങ്ങൾ നൽകി കളംപിടിക്കാൻ ആംആദ്മി പാർട്ടിയും ശ്രമിക്കുന്നു. ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്തിലേക്കാണ് പാർട്ടിയുടെ മുഴുവൻ ശ്രദ്ധ.