ലഖ്നൗ: ഗസ്സിയാബാദിൽ വളർത്തുനായയെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടപടിയുമായി

ഉത്തർപ്രദേശ് പൊലീസ്. രണ്ടു യുവാക്കൾ ചേർന്ന് ചങ്ങല ഉപയോഗിച്ച് നായയെ തൂക്കിക്കൊല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. രണ്ടു യുവാക്കളെയും പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.

ആറുമാസം മുൻപേ നടന്ന സംഭവമായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതെന്നാണ് വിവരം. തുടർന്നാണ് പൊലീസ് ഇടപെടൽ. ലോണി മേഖലയ്ക്കു സമീപം ട്രോണിക്ക സിറ്റിയിലെ ഇലായ്ച്ചിപ്പൂരിലാണ് അക്രമം നടന്നത്. ചങ്ങല ഉപയോഗിച്ച് യുവാക്കൾ നായയെ കെട്ടിത്തൂക്കുന്നതാണ് വീഡിയോയിലുള്ളത്. 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. നായയുടെ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

പ്രദേശത്തെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേരെ ഈ നായ ആക്രമിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. നായയ്ക്ക് ചില രോഗങ്ങളുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാരണങ്ങളാലാണ് പ്രദേശവാസികൾ ചേർന്ന് നായയെ കൊല്ലാൻ പദ്ധതിയിട്ടതെന്നും നാട്ടുകാർ പറഞ്ഞു.