മുംബൈ: സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവർ പ്രതികളായ 200 കോടി രൂപയുടെ കള്ളപ്പണക്കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിൻ ജാമ്യാപേക്ഷ നൽകിയത്.

കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അധികകുറ്റപത്രം കോടതി കഴിഞ്ഞ ഓഗസ്റ്റ് 31 സ്വീകരിച്ചിരുന്നു. തുടർന്ന് നടിയോട് കോടതി മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പലതവണ ചോദ്യം ചെയ്ത നടിയെ അധികകുറ്റപത്രത്തിലാണ് പ്രതിയായി ചേർത്തിരിക്കുന്നത്. നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിൽ, ജാക്വിലിൻ ഡൽഹിയിലെ പാട്യാല ഹൗസ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

എന്തുകൊണ്ടാണു നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. നടി രാജ്യം വിടുന്നതു തടയാൻ ലുക് ഔട്ട് നോട്ടിസ് നൽകിയെന്നും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

സുകേഷുമായി നടിക്ക് ബന്ധമുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡൽഹി പൊലീസിന്റെ പിടിയിലായത്. ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തത്. കേസിൽ ഇരുപതോളം പേർ ഇതിനോടകം അറസ്റ്റിലായി. സുകാഷിൽനിന്നു സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിൻ നേരിടുന്നത്.