ചെന്നൈ : ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത പതിനഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ കോടതി ഉത്തരവായി. ശ്രീലങ്കയിലെ മാന്നാർ കോടതിയാണ് തൊഴിലാളികളെ വിട്ടയക്കാൻ ഉത്തരവിട്ടത്.

സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിട്ടയച്ചവരിൽ 15 വയസ്സുള്ള ഒരു ബാലനുമുണ്ട്. ഇവരെ വിട്ടയക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം എന്നാവശ്യപ്പെട്ട് രാമേശ്വരം തുറമുഖത്തെ മത്സ്യത്തൊഴിലാളികൾ രണ്ടാഴ്ചയായി പ്രതിഷേധത്തിലായിരുന്നു.

രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് രണ്ട് ബോട്ടുകളിലായി പുറപ്പെട്ട ഇവരെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ശ്രീലങ്കയിൽ റിമാന്റ് ചെയ്തിരിക്കുകയായിരുന്നു.