കൊൽക്കത്ത: നിയുക്ത പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസുമായി മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ സംസാരിച്ചു. സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്ന് ആനന്ദബോസ് പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതിനിധി സംഘം ഡൽഹിയിൽ ആനന്ദബോസിനെ സന്ദർശിച്ചു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് ഡോ. സിവി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.