ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അപ്പീൽ കോടതി തള്ളി. കേസിൽ ആശിഷ് വിചാരണ നേരിടേണ്ടി വരും.

2020 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവം. ടികുനിയ പൊലീസാണു കേസെടുത്തത്. കേശവ്പ്രസാദ് മൗര്യയെ തടയാൻനിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചുപോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണു കേസ്.

ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേകാന്വേഷണ സംഘമാണ് (എസ്‌ഐടി) കേസിൽ കുറ്റപത്രം നൽകിയത്. കൊലപാതകം ആസൂത്രിമാണെന്ന് 5,000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദർ ശുക്ലയെ തെളിവുകൾ നശിപ്പിച്ചതിനും പ്രതിയാക്കി. 14 പേരാണു പ്രതികൾ.

ആലോചിച്ചുറപ്പിച്ച നരഹത്യയാണു ലഖിംപുർ ഖേരിയിൽ നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. നേരത്തേ, ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിധിയാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.