ഭോപാൽ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. കാമുകിയെ ക്രൂരമായി മർദിച്ച മധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് മിർസാപുരിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീടു പൊളിച്ചു നീക്കിയത്.

പെൺകുട്ടിയെ യുവാവ് അതിക്രൂരമായി മർദിച്ചതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സർക്കാർ ഇടപെട്ടത്. പത്തൊൻപതുകാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നു കാമുകി ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ പെൺകുട്ടിയെ പങ്കജ് അടിച്ചുവീഴ്‌ത്തുകയായിരുന്നു. കാമുകി വിവാഹാഭ്യർഥന നടത്തിയതിൽ അസ്വസ്ഥനായാണ് ആക്രമണം. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

പെൺകുട്ടിയെ അതിക്രൂരമായാണ് ഇയാൾ ആക്രമിച്ചത്. ഇതിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ, പങ്കജ് ത്രിപാഠിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിൽ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ പങ്കജിന്റെ വീട് ബുൾഡോസറുപയോഗിച്ചു പൊലീസ് പൊളിച്ചുമാറ്റി. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മധ്യപ്രദേശിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.