ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കുഴൽക്കിണറിൽ തള്ളിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഘോസി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽനിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നത്.

വീട്ടിൽനിന്നും 200 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ കുഴൽക്കിണറിന്റെ കുഴിയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട്, വായിൽ തുണിതിരുകിയ നിലയിൽ കുട്ടിയെ കണ്ട് കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ബഹളംവെച്ചു. തുടർന്ന് കുട്ടിയെ കുഴൽക്കിണറിൽനിന്ന് രക്ഷപ്പെടുത്തുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയും പൂർത്തിയാക്കി.