അൽവാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ് അറസ്റ്റിലായത്. 2022ൽ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് അറസ്റ്റ്.

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മൺഗഡിൽ നിന്നുള്ള എംഎൽഎ ആണ് ജോഹാരി ലാൽ മീണ. കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്നതിൽ അശോക് ഗെലോട്ട് സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പൊലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്. കേസ് നടക്കുന്നതിനിടെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

2022 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവേക് ശർമ എന്ന യുവാവ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. എംഎൽഎയുടെ മകൻ ദീപക് ഉൾപ്പെടെ 5 പ്രതികൾ ചേർന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ദവാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.