ന്യൂഡൽഹി: മുൻ ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ താരത്തിന്റെ പരാതിയിൽ പരിശീലകൻ അലക്സ് ആംബ്രോസിനെതിരെ ഡൽഹി കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അഡീഷണൽ സെഷൻ ജഡ്ജി ആംബ്രോസിന് നോട്ടീസ് അയക്കുകയും ചെയ്തു.

2022 ജൂണിൽ ഇന്ത്യൻ അണ്ടർ-17 വനിതാ ഫുട്‌ബോൾ ടീമിന്റെ നോർവെയിലേക്കുള്ള പര്യടനത്തിനിടെ അലക്‌സ് ആംബ്രോസ് തന്നോട് മോശമായി പെരുമാറിയെന്ന് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിലാണ് നടപടി. ആംബ്രോസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ക്രിമിനൽ നിയമം വകുപ്പ് 70 പ്രകാരമാണ് ഡൽഹി കോടതി ആംബ്രോസിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 25-ന് കേസിൽ അടുത്ത വാദം കേൾക്കുന്നതിനായി കോടതി ആംബ്രോസിനെ വിളിപ്പിച്ചിട്ടുണ്ട്.

നേരത്തെ സംഭവത്തിനു പിന്നാലെ മുഖ്യപരിശീലകൻ തോമസ് ഡെന്നർബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആംബ്രോസിനെ സസ്പെൻഡ് ചെയ്തിരുന്നത്. ടീമംഗത്തോട് സഹപരിശീലകനായ അലക്‌സ് ആംബ്രോസ് മോശമായി പെരുമാറിയെന്നായിരുന്നു റിപ്പോർട്ട്. മുഖ്യപരിശീലകന്റെ റിപ്പോർട്ട് ലഭിച്ചതോടെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ കാര്യനിർവഹണസമിതി ഇക്കാര്യം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു. തുടർന്നായിരുന്നു നടപടി.