ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 1,75,025 പേരുടെ ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് സൗദി ഭരണകൂടം അനുവദിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈൽ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഹജ്ജ് നയം അനുസരിച്ച് 80 ശതമാനം ക്വാട്ടയും സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും ആയിരിക്കും. കഴിഞ്ഞ വർഷം ഇത് 70:30 ആയിരുന്നു. ഇതിന് പുറമെ വി.ഐ.പി ഹജ്ജ് ക്വാട്ട പൂർണമായും നിർത്തലാക്കുകയും ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപയുടെ ഫീസ് പൂർണമായും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളാണ് എംബാർക്കേഷൻ പോയിന്റുകൾ.

ഹജ്ജ് തീർത്ഥാടനത്തിന്റെ ചെലവ് പരമാവധി കുറയ്ക്കാനുള്ള തീരുമാനങ്ങൾ എടുത്തുവെന്നും അര ലക്ഷം രൂപയുടെയെങ്കിലും കുറവ് ഇക്കുറി ഓരോ തീർത്ഥാടകനും ഉണ്ടാവുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചിരുന്നു. ഹാജിമാരിൽ നിന്ന് പണം ഈടാക്കി ഹജ്ജ് കമ്മിറ്റി ബാഗ്, കുട എന്നിവ വാങ്ങി നൽകുന്ന രീതി ഇക്കുറി ഉണ്ടാവില്ല. പകരം ഹാജിമാർ തന്നെ അവർക്ക് ആവശ്യമായ ബാഗും കുടയും കൊണ്ടുവന്നാൽ മതിയാവും. ബാഗിന്റെയും കുടയുടെയും പേരിൽ വലിയ അഴിമതി നടന്നിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഹാജിമാരിൽ നിന്ന് ഇന്ത്യൻ രൂപ വാങ്ങി സൗദി റിയാലാക്കി കൈവശം വെയ്ക്കാൻ കൊടുത്തിരുന്ന നടപടിയും ഇക്കുറി ഉണ്ടാവില്ല.