അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിൽ നടത്തിയ പ്രസംഗങ്ങൽ കാപട്യം നിറഞ്ഞതെന്ന് കുറ്റപ്പെടുത്തി മുൻ ത്രിപുര മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ. സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ദുർഭരണം മറയ്ക്കാൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഒരിക്കലും കാപട്യം നിറഞ്ഞ പ്രസ്താവനകൾ നടത്തരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും മണിക് സർക്കാർ പറഞ്ഞു.

താൻ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ബംഗ്ലാദേശിൽ വൈദ്യുതി എത്തിക്കാനായി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ സമീപിച്ചിരുന്നു. ഇതിനായി നിരവധി യോഗങ്ങൾ നടന്നിട്ടുണ്ടായിരുന്നു. എന്നാൽ 2018ൽ ത്രിപുരയിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് ശേഷമാണ് അയൽ രാജ്യത്തേക്ക് വൈദ്യുതി വിതരണം ആരംഭിച്ചതെന്ന് മോദി അവകാശപ്പെട്ടു.

'ത്രിപുരയിൽ കലാപം ഉണ്ടായ സമയത്ത് എങ്ങനെയാണ് ഇടതുപക്ഷ സർക്കാർ കലാപത്തെ തടഞ്ഞതെന്ന് മോദി എന്നോട് ചോദിച്ചിരുന്നു. തീവ്രവാദത്തെ തടയാനുള്ള ഇടതുസർക്കാരിന്റെ മുൻകൈയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഞാൻ അദ്ദേഹത്തിന് നൽകി'.- മണിക് സർക്കാർ പറഞ്ഞു.