മുംബൈ: ബോംബെ ഐ.ഐ.ടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ. അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കി(18)യാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ക്യാമ്പസിൽ സോളങ്കി നേരിട്ടിരുന്ന വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. ആത്മഹത്യക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠനത്തിലെ സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് വിദ്യാർത്ഥിയെ നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

എന്നാൽ ഇത് ഒരു വ്യക്തിപരമായ പ്രശ്നമല്ലെന്നും മറിച്ച് സംഭവത്തിൽ ജാതീയത അടങ്ങിയിട്ടുണ്ടെന്നും ആരോപിച്ച് അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ രംഗത്തെത്തി. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ദളിത് വിദ്യാർത്ഥികൾ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. സംവരണം ഉന്നയിച്ച് ദളിത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുക പതിവാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു