ഷില്ലോങ്: മേഘാലയിൽ കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികകളുടെ ഗുണഫലം വളരെ കുറച്ച് കുടുംബങ്ങൾക്കു മാത്രമേ ലഭിച്ചുള്ളൂവെന്ന് വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ തന്റെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ കുറിച്ച് വാചാലനായ ഹിമന്ത, ബിജെപി അധികാരത്തിൽ എത്തിയാൽ മേഘാലയയിലും അത്തരം പദ്ധതികൾ നടപ്പിലാക്കുമെന്ന് അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎം ആവാസ് യോജന പോലെയുള്ള ജനക്ഷേമ പദ്ധതികളുടെ പ്രയോജനം വളരെ കുറച്ച് കുടുംബങ്ങൾക്കു മാത്രമേ ലഭ്യമായുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

'ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് കഴിഞ്ഞ വർഷം അസമിൽ ബിജെപി അറിയിച്ചത്. 50,000 പേർക്ക് ഇപ്പോൾ തന്നെ നിയമനം നൽകി കഴിഞ്ഞു. ബാക്കിയുള്ളവർക്ക് ഈ വർഷം മേയോടെ ലഭിക്കും' ഹിമന്ത ശർമ പറഞ്ഞു. തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്ന മേഘാലയയിലെ യുവജനതയെ ബിജെപിക്കു മാത്രമേ കൈ പിടിച്ച് ഉയർത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.