മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ഭോജ്പുരി നടി സപ്ന ഗിൽ കസ്റ്റഡിയിൽ. കേസിലെ പ്രതികളായ മറ്റു മൂന്നുപേർക്കൊപ്പമാണ് സപ്നയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് റിമാൻഡ് അവസാനിച്ചതോടെ ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

റിമാൻഡ് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കാർ അടിച്ചുതകർത്ത ബേസ്ബാളും അക്രമികൾ സഞ്ചരിച്ച കാറും പിടിച്ചെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും താരത്തോട് സെൽഫി ആവശ്യപ്പെട്ടത്.

പൃഥ്വി ഷാ ഒരു ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതിന് താരം വിസമ്മതിച്ചു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും പൃഥ്വി അപേക്ഷിച്ചതായും പരാതിയിൽ പറയുന്നു.