ന്യൂഡൽഹി: എസ് എസ് രാജമൗലി ചിത്രം 'ആർആർആറി'ന്റെ വിജയകുതിപ്പ് രാജ്യാന്തര തലത്തിൽ ഇപ്പോഴും തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ പ്രേക്ഷകർ പോലും ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രത്തെ സ്പീൽബർഗ് അടക്കമുള്ള സംവിധാന പ്രതിഭകൾ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ 'ആർആർആർ' മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ വാർത്ത.

പ്രശസ്തമായ ക്രിട്ടിക്‌സ് ചോയിസ് സൂപ്പർ അവാർഡ്‌സിൽ ആക്ഷൻ മൂവി കാറ്റഗറിയിൽ രാം ചരണിനും ജൂനിയർ എൻടിആറിനും മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ.

നിക്കോളാസ് കേജിന് 'ദ അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസീവ് ടാലെന്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് 'ടോപ് ഗൺ: മാവെറിക്കി'ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്.

ഗോൾഡ് ഗ്ലോബ് അവാർഡ് 'ആർആർആർ' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികൾ രാഹുൽ, കാല ഭൈരവ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളും 'ആർആർആറി'ൽ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കൾ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റർടൈന്മെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിച്ചത്. 1200 കോടി രൂപയിൽ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.