ഷില്ലോങ്: മേഘാലയിലെ ജനങ്ങൾ ബീഫ് കഴിക്കുന്നവരാണെന്നും അത് ജീവിത രീതിയാണെന്നും ആർക്കും അത് തടയാൻ കഴിയില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ ഏണസ്റ്റ് മാവരി. വാർത്താ ഏജൻസിയായ എ എൻ ഐയെക്ക് നൽകിയ അഭിമുഖത്തിലാണ് ഏണസ്റ്റ് മാവരിയുടെ പരാമർശം. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന അധ്യക്ഷൻ ബീഫ് വിഷയത്തിൽ തുറന്നുപറഞ്ഞത്.

മറ്റു സംസ്ഥാനങ്ങളിലെ തീരുമാനം ഉൾക്കൊള്ളാൻ ഞാൻ തയ്യാറല്ല. ഞങ്ങൾ മേഘാലയക്കാർ ബീഫ് കഴിക്കാറുണ്ട്. ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ഞാനും ബീഫ് കഴിക്കാറുണ്ട്. ഇവിടെ അതിന് നിരോധനവുമില്ല. മേഘാലയിലെ ജനങ്ങളുടെ ജീവിത രീതിയാണത്, ഏണസ്റ്റ് മാവരി പറയുന്നു.

ആർക്കും അതിനെ തടയാനാവില്ല. രാജ്യത്തും അങ്ങനെയൊരു നിയമമില്ല. ചില സംസ്ഥാനങ്ങൾ ചില നിയമങ്ങൾ പാസാക്കുന്നു. ഇവിടെ അറവുശാലകൾ ഉണ്ട്. ആളുകൾക്ക് പശുവിറച്ചിയോ പന്നിയിറച്ചിയോ വാങ്ങാനും കഴിയും. വളരെ ശുചിത്വമുള്ള പരിസരത്ത് നിന്നാണ് ഇറച്ചി വാങ്ങാനാകുന്നത്.

അതുകൊണ്ട് തന്നെ ആളുകൾക്ക് ഇറച്ചി വാങ്ങുന്ന സ്വഭാവവുമുണ്ട് - ഏണസ്റ്റ് മാവരി പറഞ്ഞു. അതിനിടെ, ബിജെപി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന് വ്യാപകമായി പ്രചാരണം ഉണ്ടെന്നും അത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പതു വർഷമായി അധികാരത്തിലിരുന്നിട്ടും രാജ്യത്ത് ഒരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടില്ല. ബിജെപി ഒരു ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്നത് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം മാത്രമാണ്.

ഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായമുള്ള സംസ്ഥാനമാണ് മേഘാലയ. ഇവിടെ എല്ലാവരും പള്ളിയിൽ പോകുന്നവരാണെന്നും ഏണസ്റ്റ് മാവരി പറയുന്നു. ഗോവയിലോ നാഗാലാൻഡിലോ സ്ഥിതി വ്യത്യസ്തമല്ല. ഒരിടത്തും ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നില്ല. ഇതെല്ലാം പ്രതിപക്ഷ പാർട്ടികളുടെ ആരോപണം മാത്രമാണ്. ഇവിടെ ആരോടും പള്ളിയിൽ പോകേണ്ടെന്ന് പറയുന്നില്ലെന്നും ഏണസ്റ്റ് മാവരി പറഞ്ഞു. ബിജെപി അടുത്ത തവണ അധികാരത്തിൽ വരും.

മേഘാലയിലെ ജനങ്ങൾക്കൊരു മാറ്റം ആവശ്യമാണ്. ഞങ്ങളുടെ സർവ്വേ പ്രകാരം രണ്ടക്ക സംഖ്യയിൽ മാജിക് സംഭവിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ഏണസ്റ്റ് മാവരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫെബ്രുവരി 27നാണ് മേഘാലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.