പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റെക്കെട്ടായി നിന്നാൽ ബിജെപിക്ക് നൂറ് സീറ്റു പോലും തികക്കാനാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു

ബിഹാറിലെ പുർണിയയിൽ മഹാസഖ്യത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെ.ഡി.യു തലവൻ. 'കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കുകയും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്താൽ ബിജെപി നൂറിന് താഴെ സീറ്റിലൊതുങ്ങും' -നിതീഷ് കുമാർ പറഞ്ഞു.

കോൺഗ്രസ് നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ നമുക്ക് ബിജെപിയെ നൂറിനു താഴെ സീറ്റിൽ ഒതുക്കാനാകും. അതിന് തയാറല്ലെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് പ്രതിപക്ഷ പാർട്ടികളെ ഒന്നിക്കുകയാണ് തന്റെ ഒരേയൊരു ലക്ഷ്യം. ലക്ഷ്യം നേടുന്നതുവരെ ശ്രമം തുടരും. ബിജെപിയെ രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്നും അദ്ദേഹം പറഞ്ഞു.