ന്യൂഡൽഹി: ഹിന്ദി സംസാരിച്ചതിന് ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ യു.പിയിലെ ബിജെപി നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശ് ബിജെപി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസ്. ഹിന്ദി സംസാരിച്ചതിന് ബിഹാറിൽനിന്നുള്ള 12 അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടിൽ തൂക്കിലേറ്റിയെന്നായിരുന്നു ഉമാറാവു ട്വീറ്റ് ചെയ്തത്.

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോ കൂടി ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾ നടക്കുമ്പോഴും ബിഹാർ നേതാവ് സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വിവാദമായതോടെ പിന്നീട് ട്വീറ്റ് നീക്കിയിരുന്നു.