ദിസ്പൂർ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കഞ്ചാവ് കൃഷി അതിർത്തി സുരക്ഷാ സേന നശിപ്പിച്ചു. അതിർത്തി സുരക്ഷാ സേനയും നാർക്കോട്ടിക്സ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷന്റെ ഭാഗമായാണ് അതിർത്തിയിൽ കഞ്ചാവ് കൃഷി കണ്ടെത്തിയത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളും അതിർത്തി കടന്നുള്ള കുറ്റ കൃത്യങ്ങളിലും സുരക്ഷാ സേന എപ്പോഴും ജാഗ്രത പുലർത്തുന്നതായി അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ബലാസി, ബെൽറ്റപാറ ഗ്രാമങ്ങളിലാണ് അനധികൃതമായി കഞ്ചാവ് കൃഷി അതിർത്തി സുരക്ഷാ സേനയും കണ്ടെത്തിയത്. തുടർന്ന് അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഞ്ചാവ് കൃഷി നശിപ്പിച്ചത്. 12 ഏക്കറിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

ഈ വർഷവും സമാന രീതിയിൽ സംഭവമുണ്ടായി. ജനുവരി 20-ന് മണിപ്പൂർ പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി ഒന്നരയേക്കർ വനഭൂമിയിൽ കഞ്ചാവ് കൃഷിയും നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മിസോറാമിലെ ചമ്പൈ ജില്ലയിൽ ആസം റൈഫിൾസ് ഒരാളെ പിടികൂടുകയും അയാളുടെ പക്കൽ നിന്നും 10 വിദേശ സിഗരറ്റ് പായ്ക്കറ്റുകളും 1.65 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും കണ്ടെത്തിയിരുന്നു.