ഇൻഡോർ: സ്ഥാനക്കയറ്റവും ശമ്പള വർധനയും ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് തന്നെ നിർബന്ധിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ച് യുവതി. ഇൻഡോർ സ്വദേശിനിയായ യുവതിയാണ് പൂണെ സ്വദേശിയായ ഭർത്താവിനെതിരെ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയും പിന്നാലെ കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷം പലപ്പോഴായി പലരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് നിർബന്ധിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. സ്ഥാനക്കയറ്റവും ശമ്പളവർധനയും ഉദ്ദേശിച്ചായിരുന്നു ഇയാൾ എന്നെ ഭാര്യ കൈമാറ്റത്തിനടക്കം നിർബന്ധിച്ചത്. മേലുദ്യോഗസ്ഥനുമായി കിടക്ക പങ്കിടാൻ എന്നെ പലപ്പോഴായി നിർബന്ധിച്ചു. ഇതിന് പുറമെ ഭർതൃ സഹോദരൻ മോശമായി പെരുമാറി. ഇയാൾ പലപ്പോഴും എന്നെ മോശമായ രീതിയിൽ സമീപിച്ചു.

12 വയസുള്ള മകളുടെ മുന്നിൽ വച്ചു പോലും ഉപദ്രവമുണ്ടായി. ഇത് എതിർത്തപ്പോൾ മർദ്ദനമായിരുന്നു മറുപടി. ഒടുവിൽ സഹികെട്ട് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ അതിജീവിച്ച ശേഷവും ഭർതൃവീട്ടിൽ നിന്ന് ഉപദ്രവം തുടർന്നു. ഇതോടെ 2022 ഓഗസ്റ്റിൽ താൻ വീട്ടിലേക്ക് മടങ്ങി.

വീട്ടുകാരോട് ആദ്യം കാര്യം പറഞ്ഞിരുന്നില്ല. തുറന്ന് പറഞ്ഞതിന് പിന്നാലെ ഇൻഡോർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിനെ വിളിച്ചുവരുത്തി ഭാര്യയെ ഉപദ്രവിക്കരുതെന്ന് എഴുതുവാങ്ങി പൊലീസ് വിട്ടയക്കുകയാണ് ഉണ്ടായതെന്നും യുവതിയുടെ പരാതിയിൽ പറയുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്നും ഉപദ്രവം ഉണ്ടായതോടെയാണ് യുവതി ഇൻഡർ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി പരിശോധിക്കാൻ വനിതാ ക്ഷേമകാര്യ ഓഫീസറെ ചുമതലപ്പെടുത്തിയ കോടതി, ഈ റിപ്പോർട്ട് പ്രകാരം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും എതിരെ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.