പട്‌ന: ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് 55കാരനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ബിഹാറിലെ സാരൻ ജില്ലയിലെ ജോഗിയ ഗ്രാമത്തിലാണ് സംഭവം. സിവാൻ ജില്ലയിലെ ഹാസൻപുർ സ്വദേശിയാണ് കൊല്ലപ്പെട്ട നസീം ഖുറേഷി (55). നസീം ഖുറേഷിയും ബന്ധുവായ ഫിറോസ് ഖുറേഷിയും ബന്ധുക്കളെ സന്ദർശിക്കാനായി ജോഗിയ ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം.

ഇവരുടെ സഞ്ചിയിൽ ഗോമാംസമുണ്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം വളഞ്ഞത്. ആക്രമണത്തിനിടെ ഫിറോസ് ഓടി രക്ഷപ്പെട്ടു. വടികൊണ്ടുള്ള അടിയേറ്റ് അവശനായ നസീമിനെ മർദിച്ചവർ തന്നെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പൊലീസ് നസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് സുശീൽ സിങ്, ഉജ്വൽ ശർമ്മ, രവി സാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.