മുംബൈ: ചലച്ചിത്രതാരം നഗ്മയുടെ പണം സൈബർ സംഘം തട്ടിയെടുത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടപ്പെട്ടത്. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 420,419,66 സി, 66 ഡി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു.

കഴിഞ്ഞമാസം ഫെബ്രുവരി 28-ന് പാൻ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നെറ്റ് ബാങ്കിങ് നഷ്ടമാകുമെന്ന സന്ദേശം നഗ്മയ്ക്ക് വന്നിരുന്നു. ഇതിനെ തുടർന്ന് നഗ്മ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ഒടിപി നമ്പർ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. അതോടെ അക്കൗണ്ടിൽ നിന്ന് 99,998 രൂപ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച്ചയിൽ തന്നെ 70-ഓളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5000-ത്തോളം സിം കാർഡുകൾ തട്ടിപ്പിന് വേണ്ടി കവർച്ചാ സംഘം ഉപയോഗിച്ചിട്ടുണ്ട്. നിരവധി പേർക്ക് ഇത്തരത്തിൽ സംഘം സന്ദേശം അയച്ചിട്ടുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ കൂട്ടുസംഘ തട്ടിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. പണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധക്കുകയും വേണമെന്ന് സൈബർ ഡിസിപി പറഞ്ഞു.