ന്യൂഡൽഹി: ഖലിസ്ഥാൻവാദി നേതാവ് അമൃത് പാൽ സിംഗിനായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നതിനിടെ നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നു. ഡൽഹിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചിൽ തുടരുന്നുണ്ട്.

ഈ സമയത്താണ് പുതിയ വിവരം പുറത്തുവരുന്നത്. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. അമൃത്പാൽ സിംഗിന്റെ കൂട്ടാളി വരീന്ദർ സിങ് പൊലീസ് പിടിയിലായിരുന്നു. അമൃത്പാലിന്റെ അംഗരക്ഷകനായിരുന്ന വരീന്ദർ സിംഗിനെ അമൃത്സർ റൂറൽ പൊലീസാണ് പിടികൂടിയത്. പൊലീസ് ഇയാൾക്കെതിരെ എൻഎസ്എ ചുമത്തി അസമിലെ ദിബ്രുഗഢ് ജയിലേക്കാണ് തടവ് ശിക്ഷയ്ക്കയച്ചത്.

വിരമിച്ച സൈനിക കോൺസ്റ്റബിളായ വരീന്ദർ അമൃത്പാലിന്റെ അംഗരക്ഷകനായിരുന്നു. കഴിഞ്ഞ ദിവസവും അമൃത്പാൽ സിംഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപത് ദിവസമായി അമത്പാൽ സിംഗിനെ കണ്ടെത്തീനുള്ള തിരച്ചിലിലാണ് പൊലീസ്.

അതിനിടെ അമൃത് പാലിനെ അനുകൂലിക്കുന്നവരും നേരത്തെ പിടിയിലായവരുമായ 197 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ഏഴു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിൽ ആണെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിലൂടെ ഇന്നലെ അർദ്ധ സൈനിക, പൊലീസ് വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തിയിരുന്നു