പട്‌ന: ശവപ്പെട്ടിയിൽ മൃതദേഹമെന്ന വ്യാജേന മദ്യം ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പൊളിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ. ശവപ്പെട്ടിയിൽ മദ്യവുമായി പുറപ്പെട്ട ആംബുലൻസ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ശവപ്പെട്ടിയിൽ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു ബിഹാറിലെ മുസഫർപുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലൻസ് മദ്യക്കടത്തുകാർ കുടുങ്ങിയത്.

ജാർഖണ്ഡുകാരായ ഡ്രൈവർ ലളിത് കുമാർ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു.

മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയൽ സംസ്ഥാനങ്ങളായ യുപി, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽനിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാൾ അതിർത്തി വഴിയും വൻതോതിൽ മദ്യം ബിഹാറിലെത്തുന്നുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ഊർജിതമാണെങ്കിലും ബിഹാറിൽ മദ്യം സുലഭമാണ്.