ജയ്പൂർ: ജയ്പൂർ സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പേരെയും വെറുതെവിട്ട് രാജസ്ഥാൻ ഹൈക്കോടതി. കേസ് അന്വേഷിച്ച ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. സർവർ ആസ്മി, മുഹമ്മദ് സെയ്ഫ്, സൈഫുറഹ്‌മാൻ, മുഹമ്മദ് സൽമാൻ എന്നിവരെയാണ് വെറുതെവിട്ടത്. മതിയായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണിത്.

2008 മെയ് 13നാണ് ജയ്പൂരിൽ സ്‌ഫോടന പരമ്പര നടന്നത്. 71 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെന്ന് ആരോപിച്ച് അഞ്ചു പേരെയാണ് കേസിൽ പിടികൂടിയത്. ഇവരിൽ നാലു പേർക്കും 2019 ഡിസംബറിലാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഷഹബാസ് ഹസൻ എന്നയാളെ വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു.