ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ്- ബിജെപി പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഘർഷം.

ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ കല്ലേറുമുണ്ടായി. പ്രതിഷേധം ബിജെപി ഓഫീസിന് സമീപമെത്തിയപ്പോഴായിരുന്നു സംഘർഷം ഉടലെടുത്തത്. ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പ്രകോപിതരായ ബിജെപി പ്രവർത്തകർ ഇവർക്കു നേരെ പാഞ്ഞെത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞു. ഇതാണ് കൈയാങ്കളിയിലേക്ക് വഴിമാറിയത്. ഇരു പാർട്ടി പ്രവർത്തകരും കൊടി കെട്ടിയിരുന്ന പൈപ്പുകൾ ഉപയോഗിച്ച് പരസ്പരം അടിക്കുകയും ഏറ്റുമുട്ടുകയും കല്ലേറ് നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരടക്കമുള്ളവർ പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ചു സമയം ഏറ്റുമുട്ടിയ ശേഷമാണ് ഇരു വിഭാഗവും പിരിഞ്ഞുപോയത്. തുടർന്ന്, ആക്രമണത്തെ അപലപിച്ച് നാഗർകോവിൽ എംഎൽഎ എം.ആർ ഗാന്ധി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ 'റോഡ് രോക്കോ' പ്രതിഷേധം നടത്തി.