കോയമ്പത്തൂർ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ആറു പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎ കണ്ടെത്തൽ.

ഇയാളെ സഹായിക്കുകയും ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളികളാവുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ, ഫിറോസ് , റിയാസ്, അഫ്‌സർ ഖാൻ, നവാസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി.

മുഹമ്മദ് അസ്ഹറുദ്ദീനിൽ നിന്ന് പിടികൂടിയ പെൻഡ്രൈവിൽ നിന്ന്, ജമേഷ മൂബീന്റെ ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇരുവരും ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടനം നടത്തിയ സഹറാൻ ഹാഷിമിന്റെ ആശയങ്ങൾ പിന്തുടർന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം ഇവർ സ്‌ഫോടനം നടത്തിയത്. സ്‌ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.