ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിൽ സിലിക്കൺവാലി ബാങ്കും യു.എസിലും യുറോപ്പിലും വിവിധ ബാങ്കുകളുടെ തകർച്ചയും മുൻനിർത്തിയാണ് ആർ.ബി.ഐ ഗവർണറുടെ പ്രതികരണം.

അതേസമയം, ധനകാര്യ മേഖലയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ജാഗ്രത പുലർത്താൻ ധനകാര്യ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സ്ഥാപനത്തിന്റെ സുസ്ഥിരമായ വികസനത്തിന് എല്ലാ പിന്തുണയും ആർ.ബി.ഐ നൽകുമെന്നും ഗവർണർ പറഞ്ഞു.

നേരത്തെ വിവിധ രാജ്യങ്ങളിലെ ബാങ്കുകൾ പ്രതിസന്ധിയിലായതോടെ കിട്ടാകടത്തിന്റെ കണക്കെടുപ്പ് ഉൾപ്പടെ കർശന നടപടികളിലേക്ക് ആർ.ബി.ഐ കടന്നിരുന്നു. ബാങ്കുകളിൽ ആവശ്യത്തിന് പണലഭ്യതയുണ്ടോയെന്നും പരിശോധിച്ചിരുന്നു.