ബെംഗളുരു: ഞങ്ങൾ ഭഗവാൻ ഹനുമാനെയും ശ്രീരാമനെയും വിശ്വസിക്കുന്നതായും ആ വിശ്വാസത്തിന് ജനം കരുത്തു പകരുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രാജ്യത്തെ ജനത്തെ ഭിന്നിപ്പിച്ച് നിയമങ്ങൾ മറികടന്ന് ഒരു സംഘടനയ്ക്കും പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

''കർണാടകത്തിലെ ജനം ബിജെപിക്കു തന്നെ വോട്ടു ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും, പുരോഗതിക്കും, അടിത്തറയുള്ള വിദ്യാഭ്യാസത്തിനും, ആരോഗ്യസംരക്ഷണത്തിനായും ബിജെപിയെ തിരഞ്ഞെടുക്കും.''-ബസവരാജ് ബൊമ്മെ പറഞ്ഞു.

ബുധനാഴ്ചയാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ റോഡ് ഷോകളടക്കം 18 റാലികളിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. രാഹുൽ ഗാന്ധിയുടെയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രചാരണം.