അഗർത്തല: ബിജെപി ദേശീയ നേതൃത്വത്തെ വെട്ടിലാക്കി ത്രിപുരയിലെ പാർട്ടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു. മുതിർന്ന നേതാക്കളൊന്നും ഈ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് വിവരം. പുറത്തുനിന്ന് വന്ന ചിലർ ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് തർക്കത്തെ കുറിച്ച് ബിപ്ലബ് ദേബ് പ്രതികരിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നാളെ ആദ്യമായി ചേരുന്ന പാർട്ടി നിർവാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ബിപ്ലബ് ദേബ് വിശ്വസ്തരുടെ യോഗം വിളിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കാണ് പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം നാളെ വിളിച്ചുചേർക്കുന്നത്.

പാർട്ടിയിലെ തർക്കത്തെ തുടർന്ന് 2022-ൽ ബിപ്ലബിനെ മാറ്റിയാണ് മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. കോൺഗ്രസിലായിരുന്ന അദ്ദേഹം 2016-ൽ ബിജെപിയിൽ എത്തിയതാണ്. ഇത്തവണ കേന്ദ്ര മന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ബിജെപിയുടെ നീക്കമെങ്കിലും എംഎൽഎമാരുടെ പിന്തുണ മണിക് സാഹയ്ക്ക് ആയതുകൊണ്ട് ഈ നീക്കം ഫലം കണ്ടിരുന്നില്ല.

ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായെങ്കിലും മുൻപ് ലഭിച്ചതിനേക്കാൾ 11 ശതമാനം വോട്ട് കുറഞ്ഞത് ത്രിപുരയിലെ ബിജെപിക്ക് ആശങ്കയ്ക്കിടായിക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് പാർട്ടിയിൽ പുനഃസംഘടന നടന്നുവരികയാണ്. അതുമായി ബന്ധപ്പെട്ടും ബിപ്ലബും മാണിക് സാഹയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.