ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. ബ്രിജ്ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഡൽഹി പൊലീസിന്റെ അടുത്ത നീക്കം. സംഘർഷത്തിന് പിന്നാലെ ജന്തർമന്തറിലെ ഗുസ്തി താരങ്ങളുടെ ടെന്റ് കഴിഞ്ഞദിവസം പൊലീസ് പൊളിച്ചു നീക്കിയിരുന്നു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങൾക്കെതിരെയാണ് കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ,സ്വമേധയാ മുറിവേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി സെക്ഷൻ 147, 149,186, 188, 332, 353, പബ്ലിക് പ്രോപർട്ടി ആക്ടിലെ വകുപ്പ് 3 എന്നീ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

പുതിയ ചരിത്രം രേഖപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു കേസിനോട് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പ്രതികരണം. ലൈംഗികാരോപണക്കേസിൽ ബ്രിജ്ഭൂഷണെതിരെ കേസെടുക്കാൻ ഏഴു ദിവസമാണ് പൊലീസെടുത്ത്. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഞങ്ങൾക്കെതിരെ കേസെടുക്കാൻ ഏഴു മണിക്കൂർ പോലും പൊലീസിനു വേണ്ടി വന്നില്ല. രാജ്യത്തിനു വേണ്ടി മെഡലുകൾ വാങ്ങിക്കൂട്ടിയ കായികതാരങ്ങളോട് ഇന്ത്യ എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് വീണു പോകുകയാണോ. വിനേഷ് വ്യക്തമാക്കി.