ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് മമത ബാനർജി പറഞ്ഞു. ട്രെയിൻ അപകടം നടന്ന ബാലസോറിൽ മമത ബാനർജി എത്തിയിരുന്നു. പരിക്കേറ്റവരെ കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇന്നലെ മരിച്ചവരുടെ ബന്ധുക്കൾക്കെല്ലാം സർക്കാർ ജോലി ഉറപ്പു നൽകുക ആയിരുന്നു.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാനർജി രം?ഗത്തെത്തിയിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു. 'മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനർജി ആരോപിച്ചു. എന്തുകൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.

ജൂൺ 2 ന് വൈകിട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി വൻ അപകടം ഉണ്ടായത്.