വിജയവാഡ: യുവതിയുടെ നഗ്‌ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ മുൻ സുഹൃത്തായ യുവാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നഗ്‌ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതികൾ യുവതിയുടെ പ്രതിശ്രുത വരനും അയച്ചുനൽകിയിരുന്നു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26-കാരി നൽകിയ പരാതിയിലാണ് മുൻസുഹൃത്തായ യുവാവിനെയും ഇയാളുടെ രണ്ട് കൂട്ടുകാരെയും അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ യുവാവ് അയച്ചുനൽകിയ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനാണ് ഇയാളുടെ സുഹൃത്തുക്കളെ പിടികൂടിയത്.

ബാന്ദുമില്ലി സ്വദേശിയായ യുവാവും 26-കാരിയും സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം മൊബൈൽ നമ്പർ കൈമാറി. ദിവസേന വിളിക്കുന്നതും പതിവായി. അടുപ്പം വളർന്നതോടെ വീഡിയോ കോളിങ്ങും ആരംഭിച്ചു. ഇതിനിടെയാണ് യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളിൽ നഗ്‌നയായതെന്നാണ് പരാതിയിൽ പറയുന്നത്.

മാസങ്ങൾക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാർ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനുപിന്നാലെയാണ് പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതെന്നും നഗ്‌നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ജൂൺ 14-ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചത്. വിവാഹത്തിന്റെ തലേദിവസം നഗ്‌നവീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതി യുവതിയുടെ പ്രതിശ്രുതവരന് അയച്ചു. തുടർന്ന് വരനും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറുകയും വിവാഹം മുടങ്ങുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ വരനും ഇയാളുടെ വീട്ടുകാർക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തിൽനിന്ന് പിന്മാറിയതിനാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.