ചെന്നൈ: ലിഫ്റ്റിൽ കാൽ കുടുങ്ങി ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. പെരമ്പൂർ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. 24 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

ഹോട്ടലിലെ ഒൻപതാം നിലയിലെ പണിപൂർത്തിയാക്കിയ ശേഷം ഹോട്ടൽ ജീവനക്കാരൻ ട്രോളിയുമായി ലിഫ്റ്റിൽ കയറുന്നതിനിടെയാണ് അപകടം. എട്ടാം നിലയിലേക്കുള്ള ബട്ടൺ അമർത്തിയപ്പോൾ ട്രോളി ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി. ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ അഭിഷേകിന്റെ കാൽ അതിനുള്ളിൽ കുടുങ്ങി ചതഞ്ഞരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

അപകടം നടന്ന ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്റെ പരാതിയിൽ ഹോട്ടൽ മാനേജർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.