ന്യൂഡൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരുകൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകമെന്നാണ് കമ്മീഷന്റെ ആവശ്യം.കേരളത്തിൽ കുട്ടികൾക്കെതിരെ തെരുവ് നായകളുടെ അക്രമം കൂടുന്നതായി കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കട്ടി.

അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ് മുഖേനെയാണ് അപേക്ഷ ഫയൽ ചെയ്തത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷി ചേരാനാണ് അപേക്ഷ. കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചിരുന്നു. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണെമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ എല്ലാ എതിർകക്ഷികളോടും ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുമുണ്ട്.