ദാവൻഗരെ: കർണാടകത്തിൽ ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. അമരാവരി ഗ്രാമത്തിൽ 2020 ഫെബ്രുവരി 19-നാണ് മാരിയപ്പ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ദാവൻഗരെ ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അമ്പത്തിനാലുകാരനായ മാരിയപ്പയ്ക്ക് ശിക്ഷ വിധിച്ചത്.

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടാണ് മാരിയപ്പ ഭാര്യയുമായി ആദ്യം വഴക്കടിച്ചത്. പിന്നീട് മദ്യലഹരിയിൽ വീട്ടിലെത്തിയ മാരിയപ്പ ഭാര്യയുമായി ബലമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതോടെ ക്ഷുഭിതനായ മാരിയപ്പ അടുക്കളയിൽനിന്ന് കത്തിയുമായി വന്ന് ഭാര്യയുടെ കഴുത്തറക്കുകയായിരുന്നു. ഹരിഹര റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്.