ന്യൂഡൽഹി: അവശ്യ വസ്തുക്കളുടെ വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പണക്കാരുടെ സമ്പത്ത് വർധിപ്പിക്കാനും പൊതുജനത്തിൽനിന്നു നികുതി ഈടാക്കാനുമുള്ള തിരക്കിലാണ് ബിജെപി സർക്കാർ. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ബിജെപി മറന്നിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

തക്കാളി -140 രൂപ (കിലോ), കോളിഫ്ളവർ- 80 രൂപ, പാചകവാതകം സിലിണ്ടറിന് 1,100 രൂപയ്ക്ക് മുകളിൽ തുടങ്ങി അവശ്യവസ്തുക്കളുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. പാവപ്പെട്ടവർ ഭക്ഷണത്തിനായി കൊതിക്കുകയാണെന്നും ഇടത്തരക്കാർ കുറച്ചു പണമെങ്കിലും സമ്പാദിക്കാനാകാതെ ബുദ്ധിമുട്ടുകയാണെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ കടന്നാക്രമണം.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗ്യാസിന്റെ വില തങ്ങൾ കുറച്ചതായും പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. ''സമത്വത്തിനായും തൊഴിലില്ലായ്മയ, പണപ്പെരുപ്പം, വിദ്വേഷം എന്നിവയെ നീക്കാനുമുള്ള പ്രതിജ്ഞയായിരുന്നു ഭാരത് ജോഡോ യാത്ര. യഥാർഥ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപിയെ ഞങ്ങൾ അനുവദിക്കില്ല''രാഹുൽ ഗാന്ധി പറഞ്ഞു. ഏക സിവിൽ കോഡ് വിഷയം വീണ്ടും പ്രധാനമന്ത്രി ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് രാഹുലിന്റെ വിമർശനം.