പട്‌ന: കഷണ്ടിക്കാരനെന്ന കാര്യം മറച്ചുവെച്ച് യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ച പ്രതിശ്രുതവരനെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ. കഷണ്ടി മറക്കാൻ വിഗ്ഗ് വച്ചായിരുന്നു വരൻ മണ്ഡപത്തിലെത്തിയത്. മുടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹത്തിനെത്തിയ ബന്ധുക്കൾ വരനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ബിഹാറിലെ ബജൗര എന്ന ഗ്രാമത്തിൽ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മുടിയില്ലെന്നും കഷണ്ടിയാണെന്നുമുള്ള സത്യം മറച്ച് വെച്ച് വിവാഹം ചെയ്യാനെത്തിയതിനെ ചോദ്യം ചെയ്തതായിരുന്നു പിന്നീട് സംഘം ചേർന്നുള്ള മർദനത്തിൽ കലാശിച്ചത്. ഇത് വരന്റെ രണ്ടാം വിവാഹമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വിവാഹച്ചടങ്ങുകളിലാകെ വ്യാജ മുടിവച്ചായിരുന്നു വരൻ പങ്കെടുത്തത്. എന്നാൽ ഇതിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ വരന്റെ മുടി വലിച്ചുനോക്കിയതോടെയാണ് കള്ളത്തരം പുറത്തായത്. തങ്ങളെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി വധുവിന്റെ കുടുംബം യുവാവിനെ മർദിക്കുകയായിരുന്നു. വരൻ മാപ്പ് ചോദിച്ചെങ്കിലും വിഷയം ഗ്രാമമുഖ്യന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല.