കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്‌കിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം. കോട്ടയിലെ അനന്ത്പുര താലാബിൽ താമസിക്കുന്ന വൈഭവ് ശർമ്മ (23) ആണ് മരിച്ചത്. യുവാവിനെ മരണത്തിലേക്ക് നയിച്ചത് ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

ശർമയെ ബുധനാഴ്ച രാത്രിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്‌കിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. അൽപസമയത്തിനകം യുവാവ് മരിക്കുകയും ചെയ്തു.

ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ് ഗുരുതര വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് നിന്ന് തീപിടിത്തമുണ്ടായ ഉടൻ നഴ്‌സിങ് ജീവനക്കാരും ഡോക്ടർമാരും ഓടി രക്ഷപ്പെട്ടതായി പരാതിയുണ്ട്.

അതിനിടെ ബിജെപി കോൺഗ്രസ് പ്രവർത്തകർ കുറ്റക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. വിഷയത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സംഗീത സക്‌സേന പറഞ്ഞു.