ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥ. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. ഇവർക്ക് 50 വയസ്സിലധികം പ്രായമുണ്ട്. മുഖം വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. മനാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന.

ഇതിനിടെ വെസ്റ്റ് ഇംഫാലിൽ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകൾക്ക് കലാപകാരികൾ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്‌ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങൾക്ക് തീയിട്ടത്.

വീണ്ടുമൊരു മെയ്‌ത്തെയ് വിഭാഗക്കാരൻ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ മണിപ്പൂരിൽ സംഘർഷ സാഹചര്യം വർധിക്കുകയാണ്. കൊല്ലപ്പെട്ട സായ്‌കോം ഷുബോലിന്റെ മൃതദേഹവുമേന്തി മെയ്‌ത്തേയ് വിഭാഗക്കാർ ഇംഫാൽ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ ഉണ്ടായത്. വെടിവെപ്പിൽ ഇരുപത്തിയേഴ് വയസുകരനായ മെയ്‌ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകൾ ഉപയോഗിച്ച് മെയ്‌ത്തെയ് വിഭാഗക്കാർ വാഹനങ്ങൾ തടഞ്ഞു. കൊല്ലപ്പെട്ട മെയ്‌ത്തെയ് വിഭാഗക്കാരനായ സായ്‌കോം ഷുബോലിന്റെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തിൽ നടന്നു.

അതേ സമയം, മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാൻ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിക്ക് ഇടപെടാനാകും. അതേസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് വ്യക്തമാക്കി. പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും അക്കാര്യം ഓർമ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.