ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദേശീയ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച പേസർ മുകേഷ് കുമാർ അമ്മയുമായി ആഹ്ലാദം പങ്കുവയ്ക്കുന്ന ഹൃദയസ്പർഷിയായ ഒരു വിഡിയോ പങ്കുവച്ച് ബിസിസിഐ. പരിക്കിനെ തുടർന്ന് ഷാർദുൽ ഠാക്കൂറിനെ മാറ്റി നിർത്തിയതോടെയാണ് പേസറായ മുകേഷ് കുമാറിന് നറുക്ക് വീഴുന്നത്.

ട്രിനിഡാഡിലെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിന്നാലെ മുകേഷ് കുമാർ ഹോട്ടൽ മുറിയിൽ നിന്ന് അമ്മയെ വിളിക്കുന്ന വിഡിയോ ബിസിസിഐ പങ്കുവെച്ചിരുന്നു. 'നീ എപ്പോഴും സന്തോഷവാനായിരിക്കുക, ജീവിതത്തിൽ മുന്നേറുക, എന്റെ അനുഗ്രഹം നിന്നോടടൊപ്പമുണ്ട് എന്നാണ് അമ്മ പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എത്ര വലിയ കാര്യമാണെന്ന് അവർക്ക് അറിയില്ല, പക്ഷേ തന്റെ മകൻ മുന്നേറണമെന്നാണ് അമ്മയുടെ ഏക ആഗ്രഹം,' -മുകേഷ് പറഞ്ഞു.

രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും സ്ഥിരതയാർന്ന പ്രകടനമാണ് മുകേഷിന് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്. 2022-23 രഞ്ജി സീസണിൽ മുകേഷ് 22 വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. 39 ആഭ്യന്തര മത്സരങ്ങൾ കളിച്ച താരം 149 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ പേസിങ് കുന്തമുനയായിരുന്നു മുകേഷ് കുമാർ. 10 മത്സരങ്ങൾ കളിച്ച മുകേഷ് ഏഴ് വിക്കറ്റുകൾ വീഴ്‌ത്തി. അതിൽ വിരാട് കോഹ്ലി, ജോസ് ബട്‌ലർ, സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പന്മാരുടെ വിക്കറ്റുകളുമുണ്ട്.