ജയ്പൂർ: ഭക്ഷണം തയ്യാറാക്കുന്നതിന്റെ പേരിൽ റസ്റ്റോറന്റിലുണ്ടായ തർക്കത്തിനിടെ ഉടമയെ ജീവനക്കാർ ചേർന്ന് മർദിച്ചു കൊന്നു. രാജസ്ഥാനിലെ കൽവാറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റസ്റ്റോറന്റ് ഉടമ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

45കാരനായ ഹമിർ സിങ് എന്നയാളാണ് മരിച്ചത്. ഇയാളുടെ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സുനിൽ, ബബ്‌ലു എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരും സഹോദരങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തെച്ചൊല്ലി ഹമിർ സിങും പ്രതികളും തമ്മിൽ ശനിയാഴ്ച രാത്രി തർക്കമുണ്ടായി. ഇതേ തുടർന്ന് ഇരുവരും ചേർന്ന് ഹമിറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം പ്രതികൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഹമിറിനെ രാത്രി തന്നെ സവായ് മാൻസിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി കൽവാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതാപ് സിങ് അറിയിച്ചു.