ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി അർദ്ധനഗ്‌നാക്കി മർദ്ദിക്കുകയും കാലിലിടുന്ന ഷൂസ് നിർബന്ധിപ്പിച്ചു വായകൊണ്ട് എടുപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിനു പിന്നാലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കേസിലെ മുഖ്യപ്രതി ജവഹർ സിങ്ങിനെയും രണ്ടു കൂട്ടാളികളെയും പിടികൂടിയതായി രേവ എസ്‌പി വിവേക് സിങ് പറഞ്ഞു. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

2021 ലാണു സംഭംവം നടന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. 2021ൽ പിപ്രേയ് ഗ്രാമത്തിൽ വച്ചാണ് അതിക്രമം നടന്നത്. എന്നാൽ യുവാവിനെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഈയിടെയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഒരു സർക്കാർ സ്‌കൂളിലെ ക്ലർക്കാണു മുഖ്യപ്രതിയായ ജവഹർ സിങ്. ഇയാളാണു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾ യുവാവിന്റെ കൈ പുറകിൽനിന്നും കൂട്ടിക്കെട്ടിയിരുന്നു. ''യുവാവിനെ അർദ്ധനഗ്‌നനാക്കി, കൈകൾ പിറകിൽ കെട്ടി, മർദ്ദിച്ചു, വായകൊണ്ട് ഷൂസ് എടുപ്പിച്ചു'' എസ്‌പി വിശദീകരിച്ചു. വസ്തുതർക്കമാണു ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചതെന്നാണു പൊലീസ് നിഗമനം.