ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിഷേധം തുടരവെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എംപി ജയാ ബച്ചൻ. രണ്ട് ഗോത്രവർഗ സ്ത്രീകൾ തെരുവിൽ നഗ്‌നരായി വലിച്ചിഴക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും ലോകമൊട്ടാകെ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടും ഇവിടുത്തെ നേതാക്കൾ മിണ്ടുന്നില്ലെന്ന് ജയ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ സർക്കാറിന്റെ മൗനം നാണക്കേടാണെന്നും ജയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് സർക്കാർ പറയുന്നത്. എന്നാൽ ഉത്തർപ്രദേശിനെയും മധ്യപ്രദേശിനെക്കുറിച്ചും സംസാരിക്കാത്തത് എന്തുകൊണ്ട്. അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്- ജയ കൂട്ടിച്ചേർത്തു.

അതേസമയം മണിപ്പുർ വിഷയം ലോക്‌സഭയിൽ ചർച്ചചെയ്യാൻ തയ്യാറാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്നുള്ള സഭാസ്തംഭനം തുടരുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

ചർച്ചയ്ക്ക് തയ്യാറാണ്. ചർച്ച നടത്താൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നു. സുപ്രധാന വിഷയത്തിൽ രാജ്യം സത്യം അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രക്ഷുബ്ധമായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഇടപെടൽ.