ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നൽകാനാകില്ലെന്ന് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ. എന്നാൽ സംവരണ ആനൂകൂല്യമായുള്ള വിഭാഗത്തിൽ പെട്ടവർക്ക് അനുകൂല്യം ലഭിക്കും. 2014 ൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഓഗസ്റ്റ് 18നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.

അതേ സമയം, ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ജനന സർട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാൻ. ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാനത്തെ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്ട്രാറുമായ ബൻവർലാൽ ബൈർവ കഴിഞ്ഞ ദിവസം അറിയിച്ചു.

ട്രാൻസ് വ്യക്തിയായ നൂർ ശെഖാവത്തിലാണ് ബുധനാഴ്ച ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷൻ ജനന സർട്ടിഫിക്കറ്റ് നൽകിയത്. ഇനി മുതൽ കോർപറേഷന്റെ പോർട്ടലിലെ ജനന റെക്കോർഡുകളിൽ ആൺ, പെൺ വിഭാഗങ്ങൾക്കൊപ്പം ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുമെന്ന് ചീഫ് രജിസ്ട്രാർ അറിയിച്ചു. ട്രാൻസ് വ്യക്തികളെ ജനനം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.