ബെംഗളൂരു: കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് പോകവെ കാണാതായ തക്കാളി ലോറി ഗുജറാത്തിൽ കണ്ടെത്തി. ഡ്രൈവർ ലോറിയുമായി അഹമ്മദാബാദിലെത്തിയതായാണ് വിവരം. ഇയാൾ ജയ്പുരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി തക്കാളി പകുതി വിലക്ക് വിറ്റതായി തക്കാളി കയറ്റിഅയച്ചവർക്ക് വിവരം ലഭിച്ചു. ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 ലക്ഷം രൂപയുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യിൽനിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ട്രാൻസ്‌പോർട്ട് ഉടമ സാദിഖ് ലോറിയിൽ ജി.പി.എസ്. ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, യാത്രക്കിടെ ഡ്രൈവർ ജി.പി.എസ്. ട്രാക്കർ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ശനിയാഴ്ച രാത്രി ലോറി ജയ്പുരിലെത്തേണ്ടതായിരുന്നു. എന്നാൽ അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് ലോറി ഉടമ കോലാർ പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് ലോറി ഗുജറാത്തിൽ കണ്ടെത്തിയതായി സാദിഖിന് വിവരം ലഭിച്ചത്.