ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക ഗോഡൗണിൽ പരിശോധനയ്ക്കിടെ പൊട്ടിത്തെറി. പരിശോധനക്കിടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഒരു പെട്ടി തുറന്നപ്പോഴാണ് അപകടം ഉണ്ടായത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം ജില്ലയിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായി ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധന നടക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

കൃഷ്ണഗിരിക്കടുത്ത് കേളമംഗലം എന്ന സ്ഥലത്താണ് ഇന്ന് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. പരിക്കേറ്റ എല്ലാവരെയും ഹോസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണഗിരി ജില്ലാ റവന്യൂ ഓഫീസർ ബാലാജി, തഹസിൽദാർ, പടക്ക ഗോഡൗൺ മനേജർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ മാനേജരുടെ പരിക്ക് ഗുരുതരമാണ്.