മുംബൈ: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ജുഹുവിലെ വസ്തുക്കളുടെ ലേല നടപടികൾ സംബന്ധിച്ച് ഇ-ലേല നോട്ടീസ് ലഭിച്ചുവെന്നത് വലിയ ചർച്ചയായിരുന്നു. വായ്‌പ്പയെടുത്തിനെ തുടർന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി താരത്തിന്റെ മുംബൈയിലെ ബംഗ്ലാവ് ലേലം ചെയ്യുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ സണ്ണിക്ക് നൽകിയ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ബോളിവുഡ് താരം അക്ഷയ് കുമാർ സണ്ണി ഡിയോളിന് വായ്‌പ്പ അടക്കാനുള്ള പണം നൽകി സഹായിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അക്ഷയ് 30-40 കോടിയോളം രൂപ സണ്ണി ഡിയോളിന് നൽകും. ആ തുക സണ്ണി ഡിയോൾ ബാങ്കിൽ അടച്ച് ജപ്തിയിൽ നിന്ന് മോചനം നേടുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് അക്ഷയിന്റെ വക്താവ്. നടനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ ഒരൽപ്പം പോലും വസ്തുതയില്ലെന്ന് വക്താവ് വ്യക്തമാക്കി.

ഇ - ലേല നോട്ടീസ് സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിൻവലിക്കുന്നതെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ വിശദീകരണം. ബാങ്ക് ഓഫ് ബറോഡയിൽ നിന്നെടുത്ത 55.99 കോടി രൂപയുടെ വായ്പ 2022 ഡിസംബർ മുതൽ സണ്ണി ഡിയോൾ തിരിച്ചടച്ചിട്ടില്ല. സണ്ണി വില്ല എന്നറിയപ്പെടുന്ന ജുഹുവിലെ വസ്തുക്കളുടെ ലേലം നടത്തുമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്. 2002-ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.

എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് ലേലം തടഞ്ഞതോടെ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. ആരാണ് ഈ സാങ്കേതിക കാരണങ്ങളുടെ പ്രേരകശക്തിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഞായറാഴ്ചയായിരുന്നു ലേലവുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാങ്ക് ഓഫ് ബറോഡ ലേല നോട്ടീസ് പിൻവലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.