മുംബൈ: ഓൺലൈൻ ഗെയിങ് പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് പ്രതിഷേധം പ്രഹർ ജനശക്തി പാർട്ടി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പി.ജെ.പി പാർട്ടി എംഎ‍ൽഎ ബച്ചു കാദുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്റെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച ബച്ചു കാദുവിനും 22 അനുയായികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് പ്രഹർ ജനശക്തി. 'ഓൺലൈൻ ഗെയിമിങ് പരസ്യം ഒഴിവാക്കിയില്ലെങ്കിൽ സച്ചിൻ തന്റെ ഭാരതരത്ന തിരികെ നൽകണം.

പരസ്യം പ്രദർശിപ്പിക്കുന്നതിനെതിരേ ഗണേശോത്സവ വേളയിൽ ഞങ്ങൾ പ്രതിഷേധിക്കുകയും പരസ്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും'-തന്നെയും അനുയായികളെയും പൊലീസ് കൊണ്ടുപോകുന്നതിന് മുമ്പ് കാദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൊലീസ് ആക്ടിലെ സെക്ഷൻ 37, 135 എന്നിവ പ്രകാരമാണ് കാദുവിനും അനുയായികൾക്കുമെതിരെ കേസെടുത്തതെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.